സംവരണം ആരുടെയും ആവശ്യപ്രകാരം അവസാനിപ്പിക്കാൻ കഴിയില്ലെന്നും തലമുറകളായി സാമൂഹിക വിവേചനം അനുഭവിച്ചരെ പിന്തുണക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന സംവരണ വിരുദ്ധ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീണ്ടകാലം സാമൂഹിക വിവേചനം നേരിട്ട വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംവരണ സമ്പ്രദായം കൊണ്ടുവന്നതെന്ന് പാസ്വാൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ച അദ്ദേഹം ഈ സമൂഹങ്ങളെ ഭരണഘടന കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പുരോഗതിക്കുള്ള മാർഗമായാണ് സംവരണം നൽകിയിരിക്കുന്നതെന്നും വ്യക്തമാക്കി.
സമൂഹത്തിൽ ഇന്നും വിവേചന സംഭവങ്ങൾ തുടരുന്നുണ്ടെന്നും ഇത് സാമൂഹിക നീതിയെക്കുറിച്ചുള്ള ചർച്ചകളുടെ പ്രസക്തി വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






