പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്നതിനെതിരേ വിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ ഡെറിക് ഒബ്രിയൻ വിമർശിച്ചു. സുപ്രധാന ബില്ലുകളാണ് ഇത്തരത്തിൽ ഒരു ചർച്ചയുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ പാസാക്കുന്നതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ വിമർശിച്ചു.
സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാലുമിനിറ്റുകൊണ്ടും ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ, ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ എന്നിവ മൂന്നുവീതം മിനിറ്റുകളെടുത്തുമാണ് പാസാക്കിയതെന്ന് ഡെറിക് ചൂണ്ടിക്കാട്ടി.
പാർലമെന്റിനെ ബി.ജെ.പി. പരിഹസിക്കുകയാണ്. മാഗി ന്യൂഡിൽസ് തയ്യാറാക്കുന്ന വേഗത്തിലാണ് ബില്ലുകൾ പാസാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് കൃത്യമായി നടക്കുന്നുണ്ടെന്നും നിയമനിർമാണ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നുമുള്ള കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഡെറിക്.
പ്രതിപക്ഷ മുദ്രാവാക്യങ്ങളും ബഹളങ്ങളും കാരണമാണ് സഭയിൽ ചർച്ചകളുടെ സമയം കുറഞ്ഞതെന്നാണ് കിരൺ റിജിജു വ്യക്തമാക്കിയത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള ഒരു നിർദേശവും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു






