പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കസ്റ്റഡിയിലായ 18 വയസ്സിൽ താഴെയുള്ളവരും മറ്റ് കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായ മുഴുവൻ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്ന് കേസ് പരിഗണിക്കവെ കോടതി ഓർമ്മിപ്പിച്ചു. പ്രക്ഷോഭങ്ങൾ നടന്നു എന്നതുകൊണ്ടുമാത്രം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെയോ ലാത്തിച്ചാർജിനെയോ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.






