നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം ശക്തമായി തുടരുന്നു. സിജെപി പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്ന് മൂന്നരയ്ക്കാണ് ചര്‍ച്ച. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി. തീരുമാനമായില്ലെങ്കില്‍ രാജ്യവ്യാപകമായി സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികളായ സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളോടായിരുന്നു സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചത്. ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
അതിനിടെ കേന്ദ്രസര്‍ക്കാരുമായി ഡീല്‍ ഉണ്ടെന്ന ആരോപണം തള്ളി സോനം വാങ്ചുക് രംഗത്തെത്തിയിരുന്നു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് വാങ്ചുക് ഇക്കാര്യം വിശദീകരിക്കുന്നത്. 26 ദിവസം നിരാഹാര സമരം നടത്തിയ ശേഷവും തന്റെ ആത്മാര്‍ഥത തെളിയിക്കേണ്ട സാഹചര്യമാണോ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പരീക്ഷാക്രമക്കേടിലും പൊലീസ് അതിക്രമത്തിനുമെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ജില്ലാതലങ്ങളില്‍ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് മഹിളാകോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്





