പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സംഭവം.
ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപ്പിക്കപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, വന്ദേമാതരം പൂർണമായി അല്ലെങ്കിൽ അതിന്റെ നിർദ്ദിഷ്ട രീതികൾ കർശനമായി പാലിക്കപ്പെടണം എന്ന വാദം ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ശക്തമായി ഉന്നയിക്കാറുണ്ട്. കോൺഗ്രസ് കാലത്ത് രാഷ്ട്രീയ പ്രീണനം കാരണമാണ് ഗാനം ചുരുക്കിയതെന്നാണ് പ്രധാന എതിർപക്ഷ ആരോപണം.
വന്ദേമാതരത്തെ അതീവ ദേശസ്നേഹത്തോടെയാണ് കാണുന്നതെങ്കിലും, ദേശസ്നേഹം നിർബന്ധപൂർവ്വം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഭരണകൂടങ്ങൾ ഇത്തരം വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണെന്നാണ് കോൺഗ്രസിന്റെ പ്രധാന വിമർശനം.






