വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് അകറ്റാൻ വീടുമാറി താമസിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയാണെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ദാമ്പത്യ തകർച്ചയിലേക്ക് നയിക്കുന്ന മാനസിക പീഡനമായി തന്നെ കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി.
കണ്ണൂർ സ്വദേശിയായ യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്.
2015-ൽ വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുൻപ്, യുവാവിന്റെ അമ്മയും ഭാര്യയും തമ്മിൽ നിസ്സാരമായ തർക്കങ്ങൾ മാത്രമേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി കുടുംബകോടതി വിവാഹമോചന ഹർജി തള്ളിയിരുന്നു.
കുടുംബകോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് നൽകിയ അപ്പീൽ ഹർജി പൂർണ്ണമായി അംഗീകരിച്ചാണ് ഹൈക്കോടതി വിവാഹബന്ധം വേർപെടുത്തിക്കൊണ്ട് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മകന്റെ കടമയാണെന്നും, ന്യായമായ കാരണങ്ങളില്ലാതെ അവരെ ഒറ്റപ്പെടുത്താൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി






