വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറന്ന സ്പെഷൽ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽനിന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തലയൂരുന്നു. ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകളുടെ സ്പെഷൽ പ്ലീഡറായി നിയമിതനായ അഡ്വ. കെ.ബി. പ്രദീപ് പദവി ഒഴിഞ്ഞു. നിയമനം കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ട് പ്രദീപിനോട് അടിയന്തരമായി രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജനങ്ങൾക്കിടയിൽ ഒരുതരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുൻപരിചയം മാത്രം നോക്കി നടത്തിയ നിയമനത്തിൽ തെറ്റുപറ്റിയെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ പിന്നീട് സമ്മതിച്ചു.
വിവാദത്തിന് പിന്നിലെ കാരണം
ശബരിലമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായ ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിക്കും അതിന്റെ സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്കും വേണ്ടി നേരത്തെ ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനാണ് അഡ്വ. കെ.ബി. പ്രദീപ്. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന കേസിൽ പ്രതിഭാഗത്തിനുവേണ്ടി വക്കാലത്തെടുത്തയാളെത്തന്നെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക സർക്കാർ പ്ലീഡറാക്കി നിയമിച്ചതാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.
‘കള്ളന് താക്കോൽ ഏൽപ്പിക്കുന്ന നടപടി’: പ്രതിപക്ഷം
പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം (SIT) അട്ടിമറിക്കാനാണ് ഈ നീക്കമെന്നും മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. ‘കള്ളന് താക്കോൽ ഏൽപ്പിക്കുന്ന നടപടി’യാണിതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സംസ്ഥാനത്ത് അഭിഭാഷകരുടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി തന്നെ ഇടപെട്ട് തെറ്റ് തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ സംഘത്തിന്റെ (SIT) ആശങ്ക
പ്രതിഭാഗം അഭിഭാഷകനായിരുന്നയാൾ ദേവസ്വം വകുപ്പിന്റെ പ്രത്യേക പ്ലീഡറാകുന്നതോടെ കേസിന്റെ സുപ്രധാന വിവരങ്ങളും തന്ത്രങ്ങളും പ്രതികളിലേക്ക് ചോരുമെന്ന കടുത്ത ആശങ്ക പ്രത്യേക അന്വേഷണ സംഘവും (SIT) സർക്കാരിനെ അറിയിച്ചിരുന്നു. കേസ് വിവരങ്ങൾ ചോരുന്നത് തടയാൻ എസ്.ഐ.ടി ശബരിമല സ്പെഷൽ കമ്മീഷണറെ സമീപിക്കുകയും ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്.
മന്ത്രിയുടെ ന്യായീകരണവും ഒടുവിലെ പിന്മാറ്റവും
നേരത്തെ ഈ നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. “പ്രതിയുടെ ദൗർബല്യങ്ങളും ബലഹീനതകളും നന്നായി അറിയാവുന്ന ഒരാൾ പ്രോസിക്യൂട്ടറായി വരുന്നത് കേസിനെ സഹായിക്കും” എന്ന വിചിത്രമായ ന്യായീകരണമാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദവും പൊതുജനവികാരവും ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലാവുകയും മുഖ്യമന്ത്രി വിവേചനാധികാരം ഉപയോഗിച്ച് രാജി ആവശ്യപ്പെടുകയുമായിരുന്നു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമന വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിന് രാജിവെക്കേണ്ടി വന്നതിന് തൊട്ടുപിന്നാലെയാണ് ദേവസ്വം പ്ലീഡറുടെ രാജിയും സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുന്നത്






