പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം സ്റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്ക് പോകും. ഒക്ടോബർ ഒന്നു മുതൽ മാറ്റം പ്രാബല്യത്തിൽ വരും. 1100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാകുക.
നേരത്തെ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. സതേൺ റെയിൽവേയിൽനിന്ന് മാറി സൗത്ത് വെസ്റ്റേണ് റെയിൽവേയുടെ ഭാഗമായിരിക്കും ഇനി മംഗലാപുരം മേഖല. പാലക്കാട് റെയിൽവേ ഡിവിഷന് വലിയ വരുമാനമുള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനിലേക്ക് മാറും. മംഗലാപുരം തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകൾ കൊണ്ടു പോകുന്ന സ്റ്റേഷനാണ് പനമ്പൂർ. കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ മൈസൂർ ഡിവിഷന്റെ അനുമതി വേണ്ടിവരും.
മംഗലാപുരം റെയിൽവേ മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് തികച്ചും അന്യായവും മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരവുമാണെന്ന് എം.കെ. രാഘവൻ എംപി. ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും റെയിൽവേ ബോർഡ് ചെയർമാനോടും എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.
മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കത്തിന്റെയും മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംക്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനവും നിലക്കുന്നതോടെ പാലക്കാട് ഡിവിഷൻ സാമ്പത്തികമായി വരുമാനം കുറവുള്ള ഡിവിഷനുകൾക്ക് തത്തുല്യമായി മാറും. ഡിവിഷന്റെ സാമ്പത്തികശേഷി കുറയുന്നത് മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും തടസ്സമാകും. കൂടാതെ, മലബാറിലേക്കുള്ള പല ട്രെയിനുകളുടെയും സർവീസുകൾ മംഗലാപുരം കേന്ദ്രീകരിച്ചാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ, ഈ മേഖല വേർപെടുത്തുന്നത് ഭാവിയിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ നീട്ടുന്നതിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും എംപി പറഞ്ഞു.






