Top Banner

കേരളത്തെ ഞെട്ടിച്ച് കരുവാറ്റ; മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി;പ്രതികൾ നാലും പ്രായപൂർത്തിയാവാത്തവർ

ഹരിപ്പാട് കരുവാറ്റയിൽ വാടകക്ക് താമസിക്കുന്ന ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. പ്രതികൾ നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്. 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി വീടിന് പുറത്തു കണ്ടത്. അന്ന് രാത്രിയാകണം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പെൺകുട്ടിക്ക് ഐഫോണും സുഹൃത്തുക്കൾക്ക് ബൈക്കും വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിനുശേഷം പ്രതികൾ കൊലപാതക ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചുകൊടുത്തിരുന്നു. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

സംഭവസമയം ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അടിഭാഗം ഷീറ്റ് കൊണ്ട് മറച്ച, മുകൾഭാഗത്ത് ഗ്രില്ലുള്ള അടുക്കളവാതിലിലൂടെയാണ് സംഘം അകത്തുകടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയാണ് അകത്തുകടന്നത്.

കൃത്യം നടത്തിയ ശേഷം പുറത്തിറങ്ങി തിരികെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷയിട്ടാണ് കടന്നുകളഞ്ഞത്. വീടിന്റെ മുൻവാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്തെ അലമാരകൾ തുറന്നിട്ട നിലയിലും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.

ഡൈനിങ് റൂമിലെ തറയിൽ കൈയും കാലുകളും പരസ്പരം ബന്ധിച്ച നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പുതപ്പും തുണിയും വരിഞ്ഞുമുറുക്കിയിരുന്നു. മുഖത്തും തറയിലും രക്തക്കറയുണ്ട്. ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധന തടസ്സപ്പെടുത്താൻ വീടിന്റെ പ്രധാന വാതിൽപ്പടികളിലും തറയിലും മുളകുപൊടി വിതറിയിട്ടുണ്ട്. വീടിനുള്ളിലുണ്ടായിരുന്ന മുളകുപൊടിയാണ് ഇതിനായി ഉപയോഗിച്ചത്.

രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. ആയതിനാൽ വാടകവീട്ടിൽ ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കൾക്കുവേണ്ടി പുതിയ രണ്ട് വീടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.