വീട്ടിൽനിന്നുംപരിധിയിൽ കൂടുതൽ മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ കൂടുതൽ പ്രതിരോധത്തിലാകുന്നു. “താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല” എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.
സ്വന്തമായി മദ്യപിക്കാത്തയാൾ എന്തിനാണ് വീട്ടിൽ ഇത്രയും വലിയ മദ്യശേഖരം കരുതിയതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. സാധാരണയായി ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർ ‘സ്വന്തം ആവശ്യത്തിനാണ്’ എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആന്റോയുടെ പ്രസ്താവനയോടെ ആ വഴി അടഞ്ഞു. ഇതോടെ, വൻതോതിൽ മദ്യം സൂക്ഷിച്ചത് വിൽപനയ്ക്ക് അടക്കം മറ്റ് എന്തോ അനധികൃത ആവശ്യങ്ങൾക്കാണ് എന്ന സംശയം ഉയർത്തിയിരിക്കുകയാണ്. അതിഥി സൽക്കാരത്തിനായാലും അനുമതിയില്ലാതെ ഇത്രയും അളവ് മദ്യം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
അതേസമയം, ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ ആൻ്റോ അഗസ്റ്റിനെ ഇന്ന് പുലർച്ചെ വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം കൊച്ചിയിലെത്തി എത്തി അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആൻ്റോയെ വയനാട്ടിൽ എത്തിച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആൻ്റോയെ ഹാജരാക്കുക





