കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ട് കുട്ടിയെ തടഞ്ഞുവെച്ചതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കമ്പ്കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിയും മർദിച്ചും പരിക്കേൽപ്പിച്ചതായാണ് കുട്ടിയുടെ മൊഴി. കാൽവിരലുകളിലെ നഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റുകയും കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പച്ചമുളക് അരച്ച് ശരീരത്തിൽ പുരട്ടിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
കൈകാലുകൾ കെട്ടിയിട്ടിരുന്നതായും പിന്നീട് കയർ അൽപം അയഞ്ഞപ്പോൾ സ്വയം അഴിച്ചുമാറ്റി രക്ഷപ്പെട്ടതായുമാണ് വിവരം. രാത്രി 11 മണിയോടെ വീട്ടിലെ ടെറസിൽനിന്ന് പുറത്തുകടന്ന കുട്ടിയെ വഴിയിൽ കണ്ട യാത്രക്കാരനാണ് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെട്ട് കർശന നടപടിക്ക് നിർദേശം നൽകി. കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് പകരം ഇത്തരത്തിൽ ക്രൂരമായി ശിക്ഷിച്ചതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.






