പ്രധാനമന്ത്രിയുടെ വീടിന് മുന്പില് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലിസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വലിച്ചിഴച്ച് നീക്കിയാണ് അറസ്റ്റ് ചെയ്തത്. പൊലിസും നേതാക്കളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് അക്രമണം ഉണ്ടായി. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തർക്ക് നേരെയാണ് പൊലിസ് അതിക്രമം ഉണ്ടായത്. യുവാക്കൾക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് മാറ്റിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമായത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ എംപിമാരും പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു. ‘കാവൽക്കാരൻ കള്ളൻ’ എന്ന മുദ്രാവാക്യം വീണ്ടും മുഴങ്ങിയതോടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു.
തുടർന്ന് പൊലീസ്, ദ്രുതകർമസേന എന്നിവർ സ്ഥലത്തെത്തി സുരക്ഷാ വലയം തീർത്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ അനുനയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങി. കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി പി.സി.വിഷ്ണുനാഥ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ഡീൻ കുര്യാക്കോസ് എംപിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരും സമരവേദിയിലെത്തിയിരുന്നു.
അതേസമയം പാർലമെൻറ് മാർച്ചിനിടെ തകർത്ത സമരപ്പന്തൽ പുനഃസ്ഥാപിച്ച് ശക്തമായ സമരവുമായി സിജെപി മുന്നോട്ട്. പോലീസ് നടപടിക്ക് പിന്നാലെ സമരത്തിൽ ജനപങ്കാളിത്തം ഏറി. അക്രമം അഴിച്ചുവിട്ടത് പോലീസ് ആണെന്നും ജന്തർമന്തർ വിട്ട് ഇനി ചർച്ചയ്ക്കായി പോകില്ലെന്നും സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. അതിനിടെ ഇന്നലത്തെ പൊലീസ് നടപടിയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമരക്കാരെ രാഹുല്‍ ഗാന്ധി ആര്.എം.എല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇടതുഎം.പിമാര്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്





