സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടും രണ്ട് സുഹൃത്തുക്കളും പോലീസ് പിടിയിലായി. ബത്തേരി കുപ്പാടി സ്വദേശി സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ വടക്കനാട് സ്വദേശി ബേസിൽ വർഗീസ് (26), ബത്തേരി സ്വദേശി പി.ആർ. അശ്വിൻ രാജ് (25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങളിലെ അക്കൗണ്ടിന് ജോലി ചെയ്തിരുന്ന പ്രവീൺ, 2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ തട്ടിപ്പ് നടത്തി. പ്രധാനമായും മൂന്ന് രീതികളിലൂടെയായിരുന്നു പണം കൈക്കലാക്കിയത്. ജി.എസ്.ടി അടക്കാനെന്ന വ്യാജേന ഉടമയെ തെറ്റിദ്ധരിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്തു.
ഈ തുക കൃത്യസമയത്ത് വകുപ്പിലേക്ക് അടക്കാതെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. തട്ടിയെടുത്തതിൽ തുക 58 ലക്ഷം രൂപ സുഹൃത്തുക്കളായ ബേസിൽ, അശ്വിൻ അവരുടെ അക്കൗണ്ടുകളിലേക്ക് വിവിധ ഘട്ടങ്ങളിലായി മാറ്റി. കമ്പനി എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ ഇയാൾ പിൻവലിച്ചു. തൊഴിലാളികളുടെ പി.എഫ്, ഐ.എസ്.ഐ വിഹിതങ്ങളിലും ഇയാൾ ക്രമക്കേട് നടത്തി.
ആകെ ഒരു കോടി 16 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് പ്രതി തിരികെ നൽകിയത്. സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടമ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
