ഈസ്റ്റർ ആഘോഷങ്ങൾക്കിടെ നാടിനെ നടുക്കി വീടുകളിൽ വൻ കവർച്ച. പൂട്ടിക്കിടന്ന വീടുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണത്തിൽ 17.5 പവൻ സ്വർണ്ണവും 6,65,000 രൂപയും കവർന്നു. ഈസ്റ്റർ പ്രാർത്ഥനകൾക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്.
കരുംകുളത്ത് ഈസ്റ്റർ ആരാധനക്ക് പോയ രണ്ട് കുടുംബങ്ങളുടെ വീടുകളിലാണ് മോഷണം നടന്നത്. പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്‍റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മിനിയുടെ വീട്ടിൽ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിറ്റിന്‍റെ വീട്ടിൽനിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് മോഷണം പോയത്.
പള്ളിയിൽ നിന്ന് തിരികെ എത്തിയ വീട്ടുകാരാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. അലമാരകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആസൂത്രിതമായ നീക്കമാണ് നടന്നതെന്നാണ് പോലീസിന്റെ സംശയം. മോഷണത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള സംഘങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
