രാജ്യത്തെ 28 മുഖ്യമന്ത്രിമാരില്‍ 14 പേർക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് അമിക്കസ് ക്യൂറി.എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെയാണ് മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ വിജയ് ഹൻസാരിയ കോടതിയില്‍ ഈ വിവരം സമർപ്പിച്ചത്.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 89 കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത് എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാർക്കെതിരായ കേസുകളുടെ വിവരങ്ങള്‍ ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാനുള്ള സുപ്രീംകോടതി നടപടികളുടെ ഭാഗമായാണ് പുറത്തുവന്നത്.
സിറ്റിങ്, മുൻ എംപിമാർ, എംഎല്‍എമാർ എന്നിവർക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ പരിഗണിക്കുന്നതിനായി സുപ്രീംകോടതി വർഷങ്ങളായി കേസ് പരിഗണിച്ചുവരികയാണ്. സുപ്രീംകോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 28 സംസ്ഥാന മുഖ്യമന്ത്രിമാരില്‍ 14 പേർക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
നീറ്റ് പരീക്ഷ ഇനി ഓൺലൈനിൽ? അടുത്ത വർഷം മുതൽ മാറ്റമെന്ന് ധർമേന്ദ്ര പ്രധാൻ
പട്ടികയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെയാണ് (89 കേസുകള്‍). പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെ 29 കേസുകളും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനും 19 കേസുകള്‍ വീതവുമുണ്ട്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ 18 കേസുകളാണ് റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 5 കേസുകളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ 4 കേസുകള്‍ വീതവും നേരിടുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരി എന്നിവർക്ക് 2 കേസുകള്‍ വീതമുണ്ട്. സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ എന്നിവർക്ക് ഓരോ കേസ് വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.






