സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാകിസ്ഥാൻ. പാകിസ്ഥാന് അവകാശപ്പെട്ട ജലവിഹിതത്തിൽ കൈകടത്താൻ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്ന് പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് ഭീഷണി മുഴക്കി. ഇസ്ലാമാബാദിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള മന്ത്രിയുടെ ഈ കടുത്ത പരാമർശം.
പാകിസ്ഥാനിലേക്കുള്ള വെള്ളം നിയന്ത്രിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുസാദിക് മാലിക് വ്യക്തമാക്കി. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാടിനെ വിമർശിച്ച അദ്ദേഹം, വെള്ളം തടയാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനിലെ 40 മുതൽ 50 ശതമാനം വരെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥ എന്നിവയെല്ലാം ഈ ജലലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ സിന്ധു നദീജല ഉടമ്പടി ലംഘിച്ച് വെള്ളം തടയാനുള്ള ഇന്ത്യയുടെ ഏത് ശ്രമങ്ങൾക്കെതിരെയും അന്താരാഷ്ട്ര തലത്തിൽ നിയമപോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിന്ധു നദീജല കരാർ ഇപ്പോഴും സാധുവാണെന്ന നിലപാടിലാണ് പാകിസ്ഥാൻ. ഒരു കക്ഷിക്ക് മാത്രം ഏകപക്ഷീയമായി കരാർ റദ്ദാക്കാനോ മരവിപ്പിക്കാനോ സാധിക്കില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ പ്രതികരിച്ചു. 26 പേരുടെ ജീവനെടുത്ത, 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ നയതന്ത്ര മറുപടിയെന്ന നിലയ്ക്കാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നത്.






