തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ പാലിക്കേണ്ട പ്രാഥമികമായ മര്യാദകൾ രേവന്ത് റെഡ്ഡി ലംഘിക്കുകയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
”മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. നിലവിൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സമയമില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. എങ്കിലും ‘ഡാഷ് മോനേ രേവന്തേ, മറുപടി വരുന്നുണ്ട്’ എന്ന് മാത്രം ഇപ്പോൾ വ്യക്തമാക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഒരു പ്രസംഗത്തിനിടെ പിണറായി വിജയനെതിരെ “നീ പോ മോനെ വിജയാ” എന്ന പരാമർശം രേവന്ത് റെഡ്ഡി നടത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് സമാനമായ രീതിയിലുള്ള മറുപടിയാണ് പിണറായി വിജയൻ ഇപ്പോൾ നൽകിയിരിക്കുന്നത്.
ചർച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡിയുടെ കത്ത്
ഇതിനിടെ, കേരള മുഖ്യമന്ത്രിയെ വികസന ചർച്ചയ്ക്ക് വെല്ലുവിളിച്ചുകൊണ്ട് രേവന്ത് റെഡ്ഡി പരസ്യമായി കത്ത് പുറത്തുവിട്ടു. കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും തമ്മിൽ നേരിട്ടുള്ള താരതമ്യത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം കത്തിൽ അവകാശപ്പെടുന്നു. തന്റെ പ്രസംഗത്തിൽ ഉന്നയിച്ച “നീ പോ മോനെ വിജയൻ” എന്ന പരിഹാസം കത്തിലും അദ്ദേഹം ആവർത്തിച്ചു എന്നത് ശ്രദ്ധേയമാണ്.
ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള ഈ പരസ്യമായ ഏറ്റുമുട്ടൽ ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടായേക്കും.
