ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ജെന്‍സികളെ കൂടെ നിര്‍ത്താനുള്ള നിര്‍ണായ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. ജെന്‍സികളെ കയ്യിലെടുക്കാന്‍ നിതിന്‍ നബിനിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച പാര്‍ട്ടി യുവതയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാനും തീരുമാനിച്ചു. ദേശീയ അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഹര്‍ഷ് സംഘ്വി, ഒ.പി.ചൗധരി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

കൂടാതെ, യോഗശേഷം പുതിയ ഭാരവാഹികളെ കണ്ട പ്രധാനമന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ സജീവമാകണമെന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. യുവാക്കളുമായി സംവദിക്കാന്‍ പുതുവഴികള്‍ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനു പുറമേ, ന്യൂജന്‍ സമരങ്ങളെ നേരിടുന്നതില്‍ ഡല്‍ഹി പൊലീസിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ഏജന്‍സികള്‍ രംഗത്ത് എത്തി. സമരങ്ങളോട് ഉദ്യോഗസ്ഥര്‍ ശാന്തത പാലിക്കണമെന്നും ക്യാമറകള്‍ക്ക് മുന്നില്‍ പ്രകോപിതരാകരുതെന്നുമാണ് ഏജന്‍സികളുടെ നിര്‍ദ്ദേശം. എന്നാല്‍, സിജെപിയുടെ കാംപയിനിന്റെ ഭാഗമായായി സ്‌കൂളിലെത്തിയ അഭിജിത് ദീപ്‌കെക്കെതിരെ സര്‍ക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറി എന്ന് പരാതിയില്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പൊലീസ് കേസെടുത്തു.