യുഎഇക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ഇറാനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമാക്കി. നല്ല അയൽപക്ക ബന്ധത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധവും മേഖലയിൽ വിശ്വാസം വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ് ഇത്തരം ആരോപണങ്ങളെന്ന് ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാൻ പൂർണമായും നിഷേധിച്ചു.
അതേസമയം, ആക്രമണശ്രമത്തെ തുടർന്ന് ഇറാനുമായുള്ള വാണിജ്യ ഇടപാടുകൾ യുഎഇ നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനുമായി ധനവിനിമയവും വാണിജ്യ ഇടപാടുകളും ഉണ്ടാകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്നലെയാണ് യുഎഇ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണശ്രമമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. രണ്ട് മിസൈലുകൾ കടലിൽ പതിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒന്ന് യുഎഇയുടെ സമുദ്രപരിധിക്കുള്ളിലാണ് പതിച്ചത്. ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ചില പ്രദേശങ്ങളിൽ നേരത്തെ അടിയന്തര മുന്നറിയിപ്പ് സന്ദേശവും ലഭിച്ചിരുന്നു. 37 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും അലർട്ട് മുഴങ്ങിയത്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന നിർദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു.






