പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ സംസ്ഥാന നേതൃത്വം വെട്ടിലായതോടെ മലക്കം മറിഞ്ഞ് പിസി ജോർജ്. ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണെന്നിരിക്കെ, നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പറഞ്ഞത് മുഴുവൻ പി സി ജോർജ് മാറ്റിപ്പറഞ്ഞു.
പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് പിസി ജോർജ് ഇപ്പോൾ പറയുന്നത്. പ്രസംഗത്തിന് ശേഷം പാർട്ടി നേതൃത്വം തന്നെ കണക്ക് കാണിച്ചു.
100 രൂപ ചെലവാക്കിയത് പോലും എഴുതി വച്ചിട്ടുണ്ട്. ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. സജി മാന്യനാണ്. അഞ്ചു പൈസ മുക്കുന്ന ആളല്ല. എരുമേലിയിൽ പറഞ്ഞത് ശരിയല്ല അതിനു ക്ഷമ ചോദിക്കുന്നുവെന്നും പിസി ജോർജ് വ്യക്തമാക്കി.






