ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് എത്തിപ്പിടിച്ചു.
നേരത്തേ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെ ബംഗ്ലാദേശിന് മുന്നിൽ 57 റൺസകലെ ചരിത്രം കാത്തിരുന്നു. ഷാദ്മാൻ ഇസ്ലാമും (25*), മോമിനുൾ ഹഖും (30*) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0).
അതേസമയം രണ്ടാം ഇന്നിങ്സിൽ കാമറൂൺ ഗ്രീനിന്റെ സെഞ്ചുറിയാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഓസീസിനെ തുണച്ചത്. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസെടുത്ത് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. ഹസൻ മഹ്മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഒന്നാം ഇന്നിങ്സിൽ 228 റൺസിന്റെ ലീഡെടുത്ത ബംഗ്ലാദേശിനെതിരേ ഒരു ഘട്ടത്തിൽ ഓസീസ് ഇന്നിങ്സ് തോൽവി ഭയന്നിരുന്നു. എന്നാൽ ക്രീസിൽ ഉറച്ചുനിന്ന ഗ്രീനിന്റെ പ്രകടനമാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അവരെ തുണച്ചത്.
നാലാം ദിനം നാലിന് 161 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസിന് അലക്സ് കാരി (30), ബ്യു വെബ്സ്റ്റർ (5), പാറ്റ് കമ്മിൻസ് (8) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായത്. അഞ്ചാം വിക്കറ്റിൽ 133 പന്തുകൾ പ്രതിരോധിച്ച് 56 റൺസ് കൂട്ടിച്ചേർത്ത ഗ്രീൻ – അലക്സ് കാരി സഖ്യമാണ് ഓസീസിന്റെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ മുന്നിൽ നിന്നത്.
പിന്നാലെ രണ്ടാം സെഷനിൽ മിച്ചൽ സ്റ്റാർക്ക് (18), ഗ്രീൻ, നേഥൻ ലയൺ (15) എന്നിവരെ പുറത്താക്കി ബംഗ്ലാദേശ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.
അതേ സമയം ഇന്നിങ്സ് ജയം സ്വന്തമാക്കാനായിരുന്നെങ്കിൽ ഓസ്ട്രേലിയൻ മണ്ണിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ ടീമെന്ന നേട്ടം ബംഗ്ലാദേശിന് സ്വന്തമാകുമായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സ് മുതൽ ബംഗ്ലാദേശ് മികച്ച ആധിപത്യമാണ് പുലർത്തുന്നത്. പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമായ ആറ് വിക്കറ്റ് നേട്ടത്തിന്റെ കരുത്തിൽ ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ വെറും 198 റൺസിന് പുറത്താക്കാൻ ബംഗ്ലാദേശിന് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തൻസിദ് ഹസൻ തമീമിന്റെ സെഞ്ചുറിയുടെയും (100) മെഹ്ദി ഹസൻ മിറാസിന്റെ (65) ബാറ്റിങ് മികവിന്റെയും സഹായത്തോടെ 426 റൺസ് അടിച്ചുകൂട്ടി. ഇതോടെ ഒന്നാം ഇന്നിംഗ്സിൽ 228 റൺസിന്റെ കൂറ്റൻ ലീഡാണ് സന്ദർശകർ സ്വന്തമാക്കിയത്.
1978-ൽ സിഡ്നിയിൽ ബിഷൻ സിംഗ് ബേദിയുടെ കീഴിൽ ഇന്ത്യയും, 1981-ൽ മെൽബണിൽ ജാവേദ് മിയാൻദാദിന്റെ കീഴിൽ പാകിസ്താനുമാണ് ഇതിന് മുൻപ് ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ ഇന്നിങ്സ് ജയം സ്വന്തമാക്കിയ ഏഷ്യൻ ടീമുകൾ. ഏഷ്യൻ ടെസ്റ്റ് രാജ്യങ്ങളിൽ ശ്രീലങ്കയും ബംഗ്ലാദേശും ഇതുവരെ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം പോലും വിജയിച്ചിട്ടില്ല.






