ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു.
2025 ഒക്ടോബർ 17 ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. എറണാകുളം ജില്ല കലക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി.എസ്.ആർ സ്പോൺസർഷിപ്പ് എന്നിവക്കൊപ്പമാണ് ഫണ്ടിന്റെ കാര്യവും അറിയിച്ചത്. യോഗത്തിന്റെ മിനുട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സ് തയാറാക്കിയത് യോഗം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ്. മത്സര നടത്തിപ്പിന് ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചിലവാക്കില്ലെന്നായിരുന്നു മുൻ സർക്കാറിന്റെ അവകാശ വാദമാണ് ഇതോടെ പൊളിയുന്നത്.
റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ ആണ് കേസിലെ ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ കള്ളത്തരങ്ങളും നിയമവിരുദ്ധമായ വിവരങ്ങളും ഉൾപ്പെടുത്തി സർക്കാറിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് അയച്ചതായി അവകാശപ്പെട്ടിരുന്നുവെങ്കിലും കായിക വകുപ്പിന്റെ പരിശോധനയിൽ ഇതിന് തെളിവുകളൊന്നും കണ്ടെത്താനായില്ല.
കമ്പനി 25.78 കോടി രൂപയുടെ ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനം, പ്രൊമോട്ടർമാരുടെ ഫ്ലാറ്റുകൾ, വയനാട്ടിലെ തറവാട്ടു വീട് ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ എസ്.ഐ.ടി 20 മണിക്കൂറിലധികം നീണ്ട റെയ്ഡ് നടത്തിയത്.
അതേസമയം, മെസ്സിയുടെ പേരിൽ നടന്ന ജി.എസ്.ടി തട്ടിപ്പിൽ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നടന്ന എസ്.ഐ.ടി റെയ്ഡ് നിയമപ്രകാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ടർ ടി.വി അസ്ഥാനത്തും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും ഉൾപ്പെടെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി സംഘം പരിശോധന നടത്തിയത്. സ്പോർട്സ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി കേസ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയത്. അത് പ്രകാരം എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ ഉദ്യോഗസ്ഥൻ വി. വിജയന്റെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. തുടർന്നാണ് എസ്.ഐ.ടി അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത്.





