മാസപ്പടി കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരടക്കമുള്ളവരെ വീണ്ടും വിളിപ്പിച്ച് മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. നേരത്തെ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.അതേസമയം, കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡിയുടെ ശിപാർശയിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് നാളെ ലഭിച്ചേക്കും. നിയമോപദേശം ലഭിച്ച ശേഷം ഇഡി റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ കൃത്യമായ തെളിവുകൾ ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് നീക്കം.
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ മാസം 17ന് കേരളത്തിൽ തിരിച്ചെത്തും. ആഭ്യന്തരമന്ത്രി തിരിച്ചെത്തിയ ശേഷമാകും ഇഡി റിപ്പോർട്ടിൽ തുടർനടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഇഡി നൽകിയ റിപ്പോർട്ടിലെ ശിപാർശ. ഇത്തരമൊരു സാഹചര്യത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. വിജിലൻസ് അന്വേഷണം നടത്തട്ടെയെന്ന നിലപാടും സംസ്ഥാന പൊലീസ് മേധാവി നേരത്തെ സ്വീകരിച്ചിരുന്നു. ഇഡി റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, റിയാസിനെതിരെയും ആരോപണങ്ങൾ ശക്തമായതോടെ ഇഡിക്കെതിരായ നിലപാട് സിപിഎം കടുപ്പിക്കുകയാണ്.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ തെളിവുകൾ റിപ്പോർട്ടിലുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. അഴിമതി നിരോധന നിയമത്തിന് പുറമേ മറ്റ് കുറ്റകൃത്യങ്ങളും കണ്ടെത്തിയാൽ പൊലീസിലെ കൂടുതൽ അന്വേഷണ ഏജൻസികളെയും ചുമതലപ്പെടുത്തേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് കൂടുതൽ സാധ്യത.






