ജിഎസ്എൽവി എഫ് 17 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. സെപ്റ്റംബർ 4ന് പുലർച്ചെ 2.55ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 5 (ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ) ആണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണം കൂടിയാണിത്. ഇതോടെ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയവഴിയിൽ തിരിച്ചെത്തി.രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക പങ്കുവഹിക്കാൻ ശേഷിയുള്ളതാണ് ഇഒഎസ് 5.
ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.2021 ഓഗസ്റ്റ് 12ന് ഇതേ ഉപഗ്രഹത്തെ വിക്ഷേപിക്കാനുള്ള ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമിച്ച പുതിയ ഉപഗ്രഹമാണ് ഇപ്പോൾ വിക്ഷേപിച്ചത്.2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കാൻ ജിഎസ്എൽവിക്ക് കഴിയില്ല. അതിനാൽ ലക്ഷ്യപരിക്രമണപഥത്തിന് അൽപ്പം താഴെയായി റോക്കറ്റും ഉപഗ്രഹവും വേർപ്പെടും. തുടർന്ന് ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് ശേഷിക്കുന്ന ദൂരം താണ്ടും.
ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള 27.5 മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ സെപ്റ്റംബർ 2ന് രാത്രി 11.25ന് ആരംഭിച്ചിരുന്നു. റോക്കറ്റും ഉപഗ്രഹവും നേരത്തെ തന്നെ തയ്യാറായിരുന്നെങ്കിലും പിഎസ്എൽവി സി 62 പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവച്ചിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ വിക്ഷേപണം നടത്താൻ ശ്രമിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു.






